Wednesday, February 24, 2016

ജ്ഞാനവിജ്ഞാനയോഗം- ഏഴാം അദ്ധ്യായം-




അല്ലയോ അര്‍ജ്ജുന, എന്നില്‍ മനസ്സിനെ ഉറപ്പിച്ചവനും എന്നെ ആശ്രയിച്ചവനുമായ ധ്യാനയോഗി എന്നെ പൂര്‍ണ്ണമായി നിസ്സംശയം അറിയുന്ന ക്രമത്തെ ഞാന്‍ വിവരിക്കാം. നീ കേള്‍ക്കൂ..
7-1


അനുഭവത്തോടു യോജിച്ച നിലയില്‍ ഈ ജ്ഞാനത്തെ പൂര്‍ണ്ണമായി നിന്നോടു ഞാന്‍ പറയാം. ഇതറിഞ്ഞാല്‍ പിന്നെ അറിയേണ്ടതായിട്ടൊന്നുമില്ല.
7-2


അനേകായിരം ആളുകള്‍ക്കിടയില്‍ മോക്ഷസിദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുവനുണ്ടായേയ്ക്കാം. അങ്ങനെ പ്രയത്നിക്കുന്ന അനേകം ജനങ്ങളില്‍ ഒരുവന്‍ എന്നെ പരമാര്‍ത്ഥഭാവത്തില്‍ അറിഞ്ഞുവെന്നുവരാം.
7-3


ഭൂമി, ജലം, അഗ്നി, വായു, ആകാശം, അഹങ്കാരം, മഹത്തത്ത്വം അവ്യക്തം- ഇങ്ങനെ എന്റെ പ്രകൃതി എട്ടുവിധത്തിലുണ്ട്.
7-4

അല്ലയോ മഹാബാഹുവായ അര്‍ജ്ജുന, മുന്‍പറഞ്ഞ എന്റെ പ്രകൃതിയെ ‘അപര‘യെന്നു പറയുന്നു. എനിക്ക് അതല്ലാതെ മറ്റൊരു പ്രകൃതിയുണ്ട്. അതാണ് ഈ ലോകത്തെ മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നതും ജീവനായിരിക്കുന്നതും. അത് എന്റെ ‘പര‘യായ പ്രകൃതിയാണെന്നു നീ അറിഞ്ഞുകൊള്ളുക.
7-5

എല്ലാ ഭൂതങ്ങള്‍ക്കും (ചരാചരങ്ങള്‍ക്കും) കാരണം ഈ രണ്ടു പ്രകൃതികള്‍ തന്നെയാണ് എന്ന് ധരിക്കൂ. ഈ വഴിക്ക് എല്ലാ പ്രപഞ്ചത്തിന്റെയും ഉത്പത്തിക്കും നാശത്തിനും ഞാന്‍ കാരണമാകുന്നു.
7-6

അല്ലയോ അര്‍ജ്ജുനാ, ഈ ലോകത്തിന് എന്നെക്കാള്‍ മീതെ വേറെയൊരു കാരണമില്ല. നൂലില്‍ രത്നങ്ങള്‍ എന്നതുപോലെ എന്നില്‍ ഇതെല്ലാം കോര്‍ക്കപ്പെട്ടിരിക്കുന്നു.
7-7

അല്ലയോ അര്‍ജ്ജുന, വെള്ളത്തില്‍ രസമായും സൂര്യനിലും ചന്ദ്രനിലും പ്രഭയായും വേദങ്ങളിലെല്ലാം ഓങ്കാരമായും ആകാശത്തില്‍ ശബ്ദമായും മനുഷ്യരില്‍ പൌരുഷമായും, ഭൂമിയില്‍ പരിമളമായും അഗ്നിയില്‍ വെളിച്ചമായും, എല്ലാ പ്രാണികളിലും അന്നമായും തപസ്വികളില്‍ തപസ്സായും ഇരിക്കുന്നത് ഞാന്‍ (ആത്മാവ്) ആകുന്നു. 
7-8

എല്ലാ ഭൂതങ്ങളുടേയും സനാതനമായ ബീജവും ഞാനാകുന്നു. ഹേ ഭരതശ്രേഷ്ഠ, അതുപോലെ ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും ബലമുള്ളവരുടെ കാമവും രാഗവും തീണ്ടാത്ത ബലവും,
പ്രാണികളില്‍ ധര്‍മ്മവിരുദ്ധമല്ലാത്ത കാമവും ഞാനാകുന്നു.
7-10

സത്വരജസ്തമോഗുണങ്ങളുടെ മേളനം കൊണ്ടുണ്ടായ ഈ വസ്തുക്കളെല്ലാം എന്നില്‍ നിന്നുണ്ടായവയാണ്. അവ എന്നെ ആശ്രയിച്ചു നില്‍ക്കുന്നു. ഞാന്‍ അവയെ ആശ്രയിക്കുന്നില്ല എന്നറിഞ്ഞുകൊള്ളുക. 
7-12


സത്വം, രജസ്സ്, തമസ്സ്, എന്നീ മൂന്നു ഗുണങ്ങളുടെ കാര്യങ്ങളായ ഭാവങ്ങളാല്‍ മോഹിക്കപ്പെട്ട ഈ ലോകരെല്ലാം അവയില്‍നിന്ന് അതീതനും നാശരഹിതനുമായ എന്നെ അറിയുന്നില്ല.
7-13


ഗുണസ്വരൂപിണിയായ എന്റെ ദ്വിവ്യപ്രകൃതിയെ അതിക്രമിക്കാന്‍ നന്നെ പ്രയാസമുണ്ട്. എന്നാല്‍ മറ്റുവിഷയങ്ങളെ വിട്ട് എന്നെ മാത്രം ശരണം പ്രാപിക്കുന്നവര്‍ ആ മായയെ അതിക്രമിക്കുന്നു.
7-14


മായകൊണ്ട് ജ്ഞാനം അപഹരിക്കപ്പെട്ടവരും ആസുരഭാവത്തെ ആശ്രയിച്ചവരും ദുരാചാരന്മാരും മൂഢന്മാരുമായ മനുഷ്യാധമന്മാര്‍ എന്നെ പ്രാപിക്കുന്നില്ല.
7-15

ദുഃഖിതന്‍, ജ്ഞാനേച്ഛു, സുഖഭോഗങ്ങളാഗ്രഹിക്കുന്നവന്‍, ജ്ഞാനി ഇങ്ങനെ നാലുവിധത്തിലുള്ള ജനങ്ങള്‍ എന്നെ ഭജിക്കുന്നു.
7-16



അവരില്‍ ജ്ഞാനി കാമങ്ങളെല്ലാം വിട്ട് അവ്യാജമായ പ്രേമാധിക്യം കൊണ്ട് എന്നെമാത്രം ഭജിക്കുന്നവനാകയാല്‍ അവന്‍ ശ്രേഷ്ഠനാകുന്നു. അവന് ഞാന്‍ ഏറ്റവും പ്രയനാണ്. അവന്‍ എനിക്കും അധികം പ്രിയപ്പെട്ടവനാണ്.
7-17


ഇവര്‍ എല്ലാം ശ്രേഷ്ഠന്മാര്‍തന്നെയാണ്. എന്നില്‍ ചിത്തമുറപ്പിച്ച ജ്ഞാനിയാകട്ടെ, എന്റെ ആത്മാവുതന്നെയാണ്(ഞാന്‍ തന്നെയാണ്). അവന്‍ എന്നില്‍ത്തന്നെ മനസ്സുറപ്പിച്ചവനും, എന്നെത്തന്നെ പരമഗതിയായി കരുതിയിരിക്കുന്നവനുമാകുന്നു.
7-18


അനേകായിരം ജന്മങ്ങല്‍ക്കുശേഷം, എല്ലാം പരമാത്മാവുമാത്രമാണെന്ന് ഉറപ്പിച്ച ജ്ഞാനി ഒടുവില്‍ എന്നെ പ്രാപിക്കുന്നു. അങ്ങനെയുള്ള മഹാത്മാവ് വലരെ ദുര്‍ല്ലഭമാകുന്നു.

7-19



ഓരോ വിഷയങ്ങളിലുള്ള അഭിലാഷംകൊണ്ട് വിവേകം നശിച്ചവര്‍ സ്വന്തം സ്വഭാവത്തിന്നു വശംവദരായി വൈദികവും താന്ത്രികവുമായ വിധിക്കനുസരിച്ച് മറ്റ് ദേവന്മാരെ ഉപാസിക്കുന്നു.
7-20

ഏതേതു ഭക്തന്‍ ഏതേതു ദേവന്മാരെ വിശ്വാസത്തോടുകൂടി ഉപാസിക്കുന്നുവോ അതതു അതതു ഭക്തന്ന് ദേവന്മാരില്‍ ഉറച്ചുനില്‍ക്കുന്ന ആ ശ്രദ്ധയെത്തന്നെ ഞാന്‍ കൊടുക്കുന്നു.
7-21



ആ ശ്രദ്ധയോടുകൂടി അവന്‍ ആ ദേവതയെത്തന്നെ ഉപാസിക്കുന്നു. അതിനുള്ള ഫലം ആ ദേവതയില്‍നിന്ന് അവന്നു കിട്ടുന്നു. എന്നാല്‍ അതു ഞാന്‍‌തന്നെ കൊടുത്തതാണ്; അത് അവനറിയുന്നില്ല.
7-22

അല്പബുദ്ധികളായ അവര്‍ക്കു കിട്ടുന്ന ഫലം നീണ്ടുനില്‍ക്കാത്തതാണ്. ദേവന്മാരെ ഭജിക്കുന്നവന്‍ തത്ഫലമായി അത്തരം ദേവന്മാരെ പ്രാപിക്കുന്നു. എന്നെ ഭജിക്കുന്നവര്‍ എന്നെ പ്രാപിക്കുന്നു.
7-23\
ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയപ്പെടുവാന്‍ കഴിയാത്ത എന്നെ അവിവേകികള്‍ വ്യക്തിഭാവത്തോടുകൂടിയവനായി വിചാരിക്കുന്നു. കാരണം സര്‍വ്വോത്കൃഷ്ടവും നാശശൂന്യവും ഇന്ദ്രിയാതീതവുമായ എന്റെ രൂപത്തെ അവരറിയാത്തതുതന്നെ.
7-24

യോഗമായകൊണ്ട് മറയ്ക്കപ്പെട്ട ഞാന്‍ എല്ലാവര്‍ക്കും കാണാവുന്നവനല്ല. മായാമോഹിതമായ ഈ ലോകം എന്നെ ജനനമരണമില്ലാത്തവനായും നാശമില്ലാത്തവനായും അറിയുന്നില്ല.
7-25



അല്ലയോ അര്‍ജ്ജുന, ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ കാലങ്ങളിലുള്ള എല്ലാ പ്രാണികളേയും ഞാന്‍ അറിയുന്നുണ്ട്. അവയിലാരും എന്നെ അറിയുന്നില്ല.
7-26


അല്ലയോ ശത്രുതാപനനായ അര്‍ജ്ജുന, ഇച്ഛാ, ദ്വേഷം (കാമം ക്രോധം) ഇവയില്‍നിന്നുണ്ടാകുന്ന സുഖദുഃഖാദിദ്വന്ദ്വമോഹംകൊണ്ട് എല്ലാ ജീവികളും സൃഷ്ടിയില്‍ വിവേകശൂന്യതയെ പ്രാപിക്കുന്നു.
7-27

പുണ്യകര്‍മ്മങ്ങളുടെ ആധിക്യംകൊണ്ട് പാപം നശിച്ചിട്ടുള്ളവര്‍ ദ്വന്ദ്വമോഹങ്ങളില്‍നിന്നു മുക്തരായി സാധനാനുഷ്ഠാനത്തില്‍ ദൃഢചിത്തരായി എന്നെ ഭജിക്കുന്നു.
7-28

---
അധിഭൂതം, അധിദൈവം, അധിയജ്ഞം എന്നിവയോടുകൂടിയ എന്നെ അറിഞ്ഞ് എന്നില്‍ത്തന്നെ മനസ്സു യോജിപ്പിച്ച ഭക്തന്മാര്‍ മരണാവസരത്തിലും എന്നെ ഓര്‍ക്കുന്നു.
7-30









No comments:

Post a Comment