Wednesday, February 24, 2016

നാലാം അദ്ധ്യായം

ഓരോരുത്തരും എന്നെ ഏതു വിധത്തില്‍ ഉപാസിക്കുന്നുവോ ആ ഉപാസയ്ക്കനുസരിച്ച് ഞാന്‍ അവരെ അനുഗ്രഹിക്കുന്നു. അല്ലയോ അര്‍ജ്ജുന, മനുഷ്യര്‍ എല്ലാ വിധത്തിലും എന്റെ മാര്‍ഗ്ഗത്തെത്തന്നെ അനുസരിക്കുന്നു.
4-11
ഞാന്‍ കര്‍ത്താവല്ലാത്തതുകൊണ്ട് ആ കര്‍മ്മങ്ങള്‍ ബന്ധത്തിനു കാരണമാകുന്നില്ല. കര്‍മ്മഫലത്തിലെനിക്ക് ആസക്തിയില്ല. അതുകൊണ്ട് ഫലബന്ധവുമില്ല. എന്റെ ഈ തത്തമറിയുന്നവനും കര്‍മ്മം കൊണ്ടുള്ള ബന്ധമുണ്ടാകുന്നില്ല.
4-14

കര്‍മ്മമെന്താലെന്ത്, അകര്‍മ്മമെന്നാലെന്ത്, എന്നതില്‍ വലിയ വിദ്വാന്മാര്‍ക്കുകൂടി തെറ്റിദ്ധാരണയുണ്ട്. ആ കര്‍മ്മത്തെ സംശയം തീര്‍ത്തു ഞാന്‍ നിനക്കുപദേശിക്കാം. അതു ശരിക്കറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ സംസാരനിവൃത്തിയുണ്ടാകും.
4-16


കര്‍മ്മത്തിന്റേയും വികര്‍മ്മത്തിന്റേയും അകര്‍മ്മത്തിന്റേയും തത്ത്വത്തെ തിരിച്ചറിയേണ്ടതാണ്. കാരണം, കര്‍മ്മതത്ത്വം അത്രയും അറിവാന്‍ വിഷമമുള്ളതാണ്.
4-17
[ഇനിയുള്ള ശ്ലോകങ്ങളില്‍ 12 വിധമായി കര്‍മ്മങ്ങള്‍ ചെയ്യേണ്ടുന്ന രീതി വിശദമാക്കുന്നു]

ദേഹാദികളെക്കൊണ്ട് കര്‍മ്മം ചെയ്യുമ്പോള്‍ കര്‍മ്മബന്ധമില്ലാത്ത അസംഗമായ ആത്മതത്ത്വത്തെ കണ്ട് (അറിഞ്ഞ്) താന്‍ കര്‍ത്താവല്ലെന്നും അതുപോലെ വ്യാപാരശൂന്യമായ ആത്മാവില്‍ ദേഹാദിവ്യാപാരമെല്ലാം അധ്യസ്തമാണെന്നും നിശ്ചയിച്ചവന്‍ മനുഷ്യരില്‍‌വെച്ച് ഏറ്റവും നല്ല ജ്ഞാനിയും യോഗിയുമാകുന്നു. അവനാണ് ശരിയായ കര്‍മ്മങ്ങളെല്ലാം ചെയ്യുന്നവന്‍‌. (1)
4-18


അല്ലയോ അര്‍ജ്ജുന, ദേഹം ഇന്ദ്രിയങ്ങള്‍ മുതലായ ദ്രവ്യങ്ങളെക്കൊണ്ടു സാധിക്കേണ്ട യജ്ഞങ്ങളെക്കാള്‍ ജ്ഞാനയജ്ഞം അത്യന്തം ശേഷ്ഠമാണ്. കാരണം അഗ്നിഹോത്രം മുതലായ കര്‍മ്മങ്ങളെല്ലാം ജ്ഞാനത്തില്‍ പര്യവസാനിക്കുന്നവയാണ്. (ചിത്തശുദ്ധി വഴിക്കു ജ്ഞാനകാരണമാകയാല്‍ യജ്ഞത്തിന്റെ കര്‍ത്താക്കള്‍ ജ്ഞാനമാകുന്ന ലക്ഷ്യത്തിലെത്തിച്ചേരുന്നുവെന്നര്‍ത്ഥം.)
4- 33



സര്‍വ്വസമര്‍പ്പണപൂര്‍വ്വമായ നമസ്കാരം‌കൊണ്ടും വീണ്ടും വീണ്ടും ചോദ്യം ചെയ്തും ഗുരുശുശ്രൂഷകൊണ്ടും നീ ആ ജ്ഞാനം നേടണം. തത്ത്വസാക്ഷാത്കാരം സിദ്ധിച്ചിട്ടുള്ള ആചാര്യന്മാര്‍ ആ ജ്ഞാനം 
നിനക്കുപദേശിച്ചുതരും.
4-34


പാപികളിലെല്ലാം വെച്ച് നീ ഏറ്റവും വലിയ പാപിയാനെന്നു വന്നാല്‍ കൂടി ഈ ജ്ഞാനമാകുന്ന കപ്പലേറി പാപമാകുന്ന കടലെല്ലാം കടക്കുവാന്‍ നിനക്കു സാധിക്കും, നിശ്ചയം.
4-36

അല്ലയോ അര്‍ജ്ജുന, ആളിക്കത്തുന്ന തീയ് വിറകെല്ലാം ചാമ്പലാക്കുന്നപോലെ ജ്ഞാനമാകുന്ന തീയ് എല്ലാ കര്‍മ്മങ്ങളേയും ചുട്ടു ചാമ്പലാക്കുന്നു.
4-37

ഈ സംസാരത്തില്‍ ജ്ഞാനത്തിനു തുല്യമായി ശുദ്ധീകരിക്കാന്‍ മറ്റൊരുപായവുമില്ല. ആ ജ്ഞാനം,കര്‍മ്മയോഗം കൊണ്ടും അഭ്യാസയോഗം കൊണ്ടും സംസ്കരിക്കപ്പെട്ട്, കാലം കൊണ്ട് താനേ ബുദ്ധിയില്‍ തെളിഞ്ഞ് വരുന്നു.
4-38


അല്ലയോ അര്‍ജ്ജുനാ, അതുകൊണ്ട് അവിവേകത്തില്‍ നിന്ന് ഉടലെടുത്തതും മനസ്സിലിരുന്ന് കളിക്കുന്നതുമായ സംശയത്തെ ജ്ഞാനമാകുന്ന വാളുകൊണ്ട് നശിപ്പിച്ച്, കര്‍മ്മയോഗത്തെ അനുഷ്ഠിക്കുക, എഴുന്നേല്‍ക്കുക.
4-42

No comments:

Post a Comment