Wednesday, February 24, 2016

അഞ്ചാം അദ്ധ്യായം


അര്‍ജ്ജുനന്‍ പറഞ്ഞു:
അല്ലയോ ഭഗവാ‍നെ, അങ്ങ് കര്‍മ്മത്തെ വിടുവാനും അവിടത്തെന്നെ
കര്‍മ്മത്തെ ചെയ്‌വാനുമുപദേശിക്കുന്നു. ഈ രണ്ടില്‍ ശ്രീയസ്കരമായതേതാണെന്ന് നിശ്ചയിച്ചെനിക്ക് പറഞ്ഞുതന്നാലും.
5-1

കര്‍മ്മസന്ന്യാസവും കര്‍മ്മയോഗവും വേറെയാണെന്ന് അജ്ഞാനികള്‍ പറയുന്നു. ജ്ഞാനികള്‍ പറയുന്നില്ല. എന്തെങ്കിലും ഒന്നിനെ വേണ്ടതുപോലെ അനുഷ്ഠിച്ചാല്‍ രണ്ടിന്റേയും ഫലം സിദ്ധിക്കുന്നു.
5-3

കര്‍മ്മസന്ന്യാസി നേടുന്ന സ്ഥാനത്തെ കര്‍മ്മയോഗിയും നേടുന്നു. സാംഖ്യവും യോഗവും ഒന്നാണെന്നറിയുന്നവനാണ് ശരിയായറിയുന്നവന്‍
5-5


അല്ലയോ അര്‍ജ്ജുന, കര്‍മ്മയോഗം കൂടാതെ കര്‍മ്മസന്ന്യാസം പ്രാപിക്കുക പ്രയാസമാണ്. കര്‍മ്മയോഗത്തോടുകൂടി വിചാരംചെയുതുകൊണ്ടിരിക്കുന്ന മുനി വേഗത്തില്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.
5-6

ആത്മതത്ത്വം നിശ്ചയമുള്ള യോഗി കാണുക, കേള്‍ക്കുക, തൊടുക, മണക്കുക, ഉണ്ണുക, പോവുക, ഉറങ്ങുക, ശ്വസിക്കുക, പറയുക, വിടുക, എടുക്കുക, കണ്ണ്‌ അടയ്ക്കുക, മിഴിക്കുക മുതലായ കര്‍മ്മങ്ങള്‍ ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ക്കൂടി ഇന്ദ്രിയങ്ങള്‍ അതാതിന്റെ വിഷയങ്ങളില്‍ വ്യാപരിച്ചുകൊണ്ടിരിക്കയാണ് , ‘ഞാന്‍ ഒന്നും ചെയ്യുന്നില്ല’ എന്നു വിചാരിക്കുന്നു. 
5-8, 5-9

പരമാത്മതത്ത്വത്തില്‍ മനസ്സുറപ്പിച്ചവരും, പരമാത്മസ്വരൂപന്മാരും , പരമാത്മപദത്തില്‍ നിലയുറപ്പിച്ചവരും, അതിനെത്തന്നെ പരമഗതിയായി കരുതുന്നവരും, തത്ത്വജ്ഞാനംകൊണ്ടു പാപത്തെ നിശ്ശേഷം നശിപ്പിച്ചവരുമായ മഹാനുഭാവന്മാര്‍ പുനര്‍ജന്മമില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നു.
5-17

ജ്ഞാനവും വിനയവും തികഞ്ഞ ബ്രാഹ്മണനിലും, പശുക്കളിലും ആനയിലും, നായ്ക്കളിലും ചണ്ഡാലന്മാരിലും എല്ലാം ആത്മജ്ഞാനമുള്ളവര്‍ സമദൃഷ്ടികളാകുന്നു. ബ്രഹ്മത്തെ സമമായി കാണുന്നവരാകുന്നു.
5-18

ബാഹ്യങ്ങളായ ശബ്ദാദിവിഷയങ്ങളുമായി മനസ്സിനൊരു ചാര്‍ച്ചയുമില്ലാത്തവന്‍ ഏത് ആത്മസുഖമനുഭവിക്കുന്നുവോ നശിപ്പിക്കാനാവാത്ത ആ പരമസുഖത്തെ
യോഗം കൊണ്ട് ബ്രഹ്മത്തില്‍ മനസ്സുവച്ചിട്ടുള്ളവന്‍ അനുഭവിക്കുന്നു
5-21

മരണത്തിനു മുന്‍പ്, ഈ ജന്മത്തില്‍ തന്നെ കാമത്തിന്റേയും ക്രോധത്തിന്റേയും തള്ളിക്കയറ്റത്തെ സഹിക്കാന്‍ സാമര്‍ത്ഥ്യമുള്ളവന്‍ തന്നെയാണ് ബാഹ്യാന്തഃകരണങ്ങളെ ഒതുക്കി നിര്‍ത്തിയവന്‍; അവന്‍ തന്നെയാണ് സുഖത്തെ അനുഭവിക്കുന്നത്.
5-23

ബാഹ്യവിഷയങ്ങളെ ബഹിഷ്കരിച്ച്, രണ്ടു പുരികങ്ങളുടെ നടുവില്‍ ദൃഷ്ടിയുറപ്പിച്ച് ,പ്രാണാപാനങ്ങളെ മൂക്കിനുള്ളില്‍ മാത്രം ഒരേ നിലയില്‍ നിര്‍ത്തി (പുറമേ വിടാതെ), ഇന്ദ്രിയങ്ങളേയും മനസ്സിനേയും ബുദ്ധിയേയും നിയന്ത്രിച്ച്, ഇച്ഛാഭയക്രോധങ്ങളില്ലാത്തവനായി, പ്രയത്നിക്കുന്ന മോക്ഷപരായണനായ മുനി എന്നും മുക്തന്‍ തന്നെയാകുന്നു. (സംസാരദോഷം അവനെ സ്പര്‍ശിക്കുകയില്ല എന്നര്‍ത്ഥം)
5- 27 & 5-28

No comments:

Post a Comment