Wednesday, March 1, 2017

പതിനാറാമദ്ധ്യായം







പതിനാറാം അദ്ധ്യായം
ദൈവാസുര സമ്പദ് വിഭാഗയോഗം
ശ്രീഭഗവാന്‍ അരുളിച്ചെയ്തു:
പേടിയില്ലായ്മ, ചിത്തശുദ്ധി, ജ്ഞാനയോഗത്തില്‍ ദൃഢത, ദാനം ഇന്ദ്രിയങ്ങളുടെ നിഗ്രഹം, ശ്രൌതസ്മാര്‍ത്തകര്‍മ്മങ്ങള്‍, വേദാദ്ധ്യയനം,
സാത്ത്വികതപസ്സ്, കുടിലതയില്ലായ്മ, സത്യം, കോപിക്കാതിരിക്കല്‍, ത്യാഗം, ഉള്ളില്‍ വിഷയങ്ങളെ കയറ്റായ്ക, ഏഷണിപറയായ്ക, പ്രാണികളില്‍ അലിവ്, ദുരയില്ലായ്മ, മനസ്സിന്റെ മാര്‍ദ്ദവം, ലജ്ജ, ചാപല്യമില്ലാതിരിയ്ക്കല്‍, തേജസ്സ്, എടുത്തുചാട്ടമില്ലായ്മ, ധൈര്യം, ബാഹ്യാഭ്യന്തര ശുചിത്വം, ഒരു പ്രാണിക്കും നോവുണ്ടാതിരിക്കല്‍, പൊങ്ങച്ചം കാട്ടായ്ക ഇവയെല്ലാം ദൈവീകസമ്പത്തിനെ ലക്ഷ്യമാക്കി ജനിച്ചുവന്നുണ്ടാകുന്നതാകുന്നു.
16-1,2,3


അല്ലയോ അര്‍ജ്ജുന, ആസുരസമ്പത്തോടുകൂടി ജനിച്ചവന് താന്‍ കേമനാണെന്ന നടിപ്പും ധനാദികളെക്കൊണ്ടുള്ള അഹംഭാവവും ക്രോധവും കാഠിന്യവും അവിവേകവുമുണ്ടാകുന്നു.
16-4
ഇപ്പറഞ്ഞ ദൈവീക സമ്പത്ത് മോക്ഷത്തിന്നും ആസുരസമ്പത്ത് ബന്ധത്തിനും കാരണമാണ്. അര്‍ജ്ജുന, നീ ദൈവീക സമ്പത്തിനെ ലക്ഷ്യമാക്കി പിറന്നവനാണ്, നിനക്ക് ദുഃഖത്തിന്നവകാശമില്ല.
16-5


അല്ലയോ അര്‍ജ്ജുന, ഈ സംസാരത്തില്‍ ദൈവമെന്നും ആസുരമെന്നും സൃഷ്ടി രണ്ടുവിധത്തിലാകുന്നു. ദൈവസൃഷ്ടിയെ വിസ്തരിച്ചുപറഞ്ഞു. ഇനി ആസുരസൃഷ്ടിയെ വിസ്തരിച്ചു പറയാം. കേള്‍ക്കൂ
16-6



ആസുരപ്രകൃതിയോടുകൂടിയ മനുഷ്യര്‍ പ്രവൃത്തിനിവൃത്തികളെ വേര്‍തിരിച്ചറിയുന്നില്ല. അവരില്‍ ശൌചവും ആചാരവും സത്യവും ഇല്ലതന്നെ.
16-7


കള്ളം നിറഞ്ഞതും ചുവടില്ലാത്തതും നിയാമകനില്ലാത്തതുമാകുന്നു ഈ ജഗത്ത്. കാമവികാരംകൊണ്ട് സ്ത്രീപുരുഷന്മാര്‍ ചേര്‍ന്ന് ഉണ്ടായവയാണ് അതിലുള്ള പ്രാണികളെല്ലാം; അല്ലാതെ എന്താണിവിടെയുള്ളത്; എന്നാണ് അവരുടെ വാദം.
(കൃഷ്ണന്‍ അര്‍ജ്ജുനനോട് ആസുരപ്രകൃതിയോടു കൂടിയ മനുഷ്യരുടെ പ്രകൃതം വിവരിക്കുന്നു )
16-8


ഈ നോട്ടത്തില്‍ വിവേകംകെട്ട് ക്ഷുദ്രബുദ്ധികളായി കടുംകൈ ചെയ്തു ലോകശത്രുക്കളായി ലോകം മുടിക്കാന്‍ അവര്‍ പിറന്നിരിക്കയാകുന്നു.
16-9

ഒരിക്കലും തൃപ്തിയടയാത്ത ദുരയെ ഉള്ളില്‍വെച്ചുപുലര്‍ത്തി ദംഭം, മാനം, മദം, ഇവയില്‍ നിഷ്ഠവെച്ച് അവിവേകഫലമായി വേണ്ടാത്തതെല്ലാം കൈക്കലാക്കി അന്നിലയില്‍ അവന്‍ പിന്നേയും പിന്നേയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
(കൃഷ്ണന്‍ അര്‍ജ്ജുനനോട് ആസുരപ്രകൃതിയോടു കൂടിയ മനുഷ്യരുടെ പ്രകൃതം വിവരിക്കുന്നു )
16-10

പ്രളയംവരെ നിലനില്‍ക്കുന്ന അവസാനമില്ലാത്ത ചിന്തയെ ആശ്രയിച്ച് വിഷയഭോഗത്തിനുമേലെ യാതൊന്നുമില്ലെന്നു നിശ്ചയിച്ച്, നൂറുകണക്കില്‍ പൊങ്ങിവരുന്ന, ആശകളാകുന്ന പാശങ്ങളെക്കൊണ്ട് കെട്ടുപ്പെട്ട് കാമക്രോധങ്ങളെ മുറുകെപ്പിടിച്ച് വിഷയസുഖത്തിന്നുവേണ്ടി ന്യായം വിട്ട് പണം സമ്പാദിക്കുവാന്‍ ആഗ്രഹിക്കുന്നു.
(കൃഷ്ണന്‍ അര്‍ജ്ജുനനോട് ആസുരപ്രകൃതിയോടു കൂടിയ മനുഷ്യരുടെ പ്രകൃതം വിവരിക്കുന്നു )
16-11,12


ഇത് ഇന്നുകിട്ടി, സങ്കല്പിച്ച കാര്യം നാളെ സാധിക്കും; ഇത്ര പണം കൈയ്യിലിരിപ്പുണ്ട്; കുറെക്കൂടി പണം അടുത്തുണ്ടാവും
ആ ശത്രുവിന്റെ കഥ ഞാന്‍ കഴിച്ചു; ഇനി കുറച്ചുപേരുള്ളവരെ അടുത്തുതന്നെ ഞാന്‍ കൊല്ലുന്നുണ്ട്. ഇതിന്റെയെല്ലാം നാഥന്‍ ഞാനാണ്, ഞാന്‍ വിഷയങ്ങളെ അനുഭവിക്കുന്നു; ഞാന്‍ എല്ലാം തികഞ്ഞവനാണ്; എനിക്ക് വേണ്ട ബലമുണ്ട്; സുഖമുണ്ട്:
(കൃഷ്ണന്‍ അര്‍ജ്ജുനനോട് ആസുരപ്രകൃതിയോടു കൂടിയ മനുഷ്യരുടെ പ്രകൃതം വിവരിക്കുന്നു )
16-13, 14

ഞാന്‍ എത്ര വലിയ പണക്കാരന്‍, എത്രയും വലിയ കുലത്തില്‍ ജനിച്ചവന്‍, എനിക്കു തുല്യനായിട്ട് ആരുണ്ട്?, അടുത്ത് ഒരു യാഗം നടത്തും, ധനധാന്യാദികള്‍ ദാനം ചെയ്യും, സ്വര്‍ഗ്ഗത്തില്‍ ചെന്നു സുഖമനുഭവിക്കും; എന്നിങ്ങനെ അവിവേകംകൊണ്ടു തന്റേടം വിട്ടിട്ടുള്ളവര്‍.
(കൃഷ്ണന്‍ അര്‍ജ്ജുനനോട് ആസുരപ്രകൃതിയോടു കൂടിയ മനുഷ്യരുടെ പ്രകൃതം വിവരിക്കുന്നു )
16 -15
നാനാവിധം സങ്കല്പങ്ങളും ചെയ്തു മോഹമാകുന്ന-ദേഹാത്മബുദ്ധിയാകുന്ന-വലയിൽ‌പ്പെട്ട്, വിഷയഭോഗലമ്പടരായി അത്യന്തം ദുസ്സഹമായ നരകത്തിൽ പോയി വീഴുന്നു.
16-16
തന്നെത്താൻ കേമനാണെന്നു നടിക്കുന്നവരും ആരിലും വണക്കമില്ലാത്തവരും ധനത്തിന്റെ തിളപ്പുകൊണ്ട് മാനവും മദവും കൈക്കൊണ്ടിരിക്കുന്നവരുമായ അവർ ഒരു വിധിയുമില്ലാതെ ഡംഭോടുകൂടി യജ്ഞത്തിന്റെ പേരിൽ ചിലതു ചെയ്യുന്നു.
16-17
അഹങ്കാരം, ബലം ഡംഭ്, കാമം, ക്രോധം എന്നിവയെ ആശ്രയിച്ച് അസൂയാലുക്കളായ ഇവർ, തന്നിലും മറ്റുള്ളവരിലും സ്ഥിതി ചെയ്യുന്ന എന്നെ ദ്വേഷിക്കുന്നവരായി ഭവിക്കുന്നു.
16-18
എന്നേയും മറ്റുള്ളവരേയും ദ്വേഷിക്കുന്ന ക്രൂരന്മാരായ പാപികളായ ആ നീചമനുഷ്യരെ, ആസുരയോനിയിൽത്തന്നെ ഞാൻ തള്ളിയിടുന്നു.
16-19

ഹേ അർജ്ജുന, പിന്നേയും പിന്നേയും അസുരയോനിയിൽ ജനിക്കുന്ന ആ മൂഢാചാരജന്മങ്ങളിൽ എന്നെ അറിയാതെ, അതിലും താണ നിലയിലേയ്ക്കുതന്നെ പോകുന്നു.
16-20


കാമം ക്രോധം, ലോഭം, എന്നിവ നരകത്തിലേയ്ക്കുള്ള മൂന്നു വിധം വാതിലുകളാകുന്നു. അതുകൊണ്ട്, ആത്മജ്ഞാനത്തെ നശിപ്പിക്കുന്ന ഇവയെ മൂന്നിനെയും ഉപേക്ഷിക്കേണ്ടതാകുന്നു.
 16-21

അല്ലയോ അര്‍ജ്ജുന, നരകത്തിലേയ്ക്കുള്ള ഈ മൂന്നു വഴി കൈവിട്ട മനുഷ്യന്‍ ആത്മാവിന്റെ ശ്രേയസ്സിലുള്ള സാധനകളെ അനുഷ്ഠിക്കുന്നു. തത്ഫലമായി ഉത്കൃഷ്ടമായ സ്ഥാനത്ത് അവന്‍ എത്തിച്ചേരുന്നു.

16-22

ശാസ്ത്രവിധികളെ വിലവെയ്ക്കാതെ, തോന്നിയപോലെ ജീവിക്കുന്നവന്ന് അന്തഃകരണശുദ്ധിയോ സുഖമോ മോക്ഷമോ ലഭിക്കുന്നില്ല.

16-23

അതുകൊണ്ട് ചെയ്യേണ്ടതും ചെയ്യാതിരിക്കേണ്ടതും അറിയിക്കുന്ന പ്രമാണം ശാസ്ത്രം (വേദം) ഒന്നുമാത്രമാണ്. അല്ലയോ അര്‍ജ്ജുന, അതുകൊണ്ട് നീ ശാസ്ത്രത്തില്‍ ചെയ്‌വാന്‍ പറഞ്ഞിട്ടുള്ള കര്‍മ്മം ഇന്നതാണെന്ന് അറിഞ്ഞു പ്രവര്‍ത്തിക്കേണ്ടതാണ്.

16-24

ഇങ്ങനെ ദൈവാസുരസമ്പദ്വിഭാഗയോഗമെന്ന പതിനാറാമദ്ധ്യായം കഴിഞ്ഞു. 

No comments:

Post a Comment